Saturday, January 26, 2019

ബ്ലോക്ക് (മുതിർന്നവർക്കുള്ള കുട്ടിക്കഥ)

"അച്ഛാ, ആരാ ഇങ്ങനെ നെലവിളിക്കുന്ന്? ഓ, എന്തൊരൊച്ചയാണ്"
കാറിന്റെ മുൻസീറ്റിലിക്കുകയായിരുന്ന ജാൻവി ചെവി പൊത്തി.
വിനോദ് വലതുഭാഗത്തുള്ള കണ്ണാടിയിലൂടെ നോക്കി. ഒരു ആംബുലൻസ്. തന്റെ കാറിന്റെ പിറകിലായി ഒരു അഞ്ചാറു വണ്ടികൾക്ക് പിറകിൽ തടസ്സമൊന്നൊഴിഞ്ഞു കിട്ടാൻ കാത്തിരിക്കുകയാണ്. അതോടിക്കുന്നയാളുടെ സ്വാർത്ഥലാഭത്തിനുവേണ്ടിയല്ല ഈ ബദ്ധപ്പാട്. അതിലൊരു മനുഷ്യ ജീവൻ കിടക്കുന്നുണ്ട്. തടസ്സം മാറിയാൽ ആ ഗുണം ലഭിക്കുന്നത് അതിനുള്ളിലെ ജീവനുള്ള ശരീരത്തിനാണ്. എന്ത് സംഭവിച്ചതാണെന്നു ചികിൽസിക്കുന്നവർക്കും പിന്നെ ഉറ്റവർക്കും മാത്രമറിയാം.
“ഹാവൂ, സമാധാനമായി ഇനി അതിന്റെ പിറകിലായി വച്ചുപിടിച്ചാൽ ഈ ബ്ലോക്കൊഴിവായിക്കിട്ടും”; വിനോദ് നെടുവീർപ്പിട്ടു.
ജാൻവി, എഴുന്നേറ്റു നിന്ന് പുറകിലോട്ടു നോക്കി.
"ആരാ അച്ഛാ അതില്? ഓരിക്കേട്യാ പോണ്ടേ?"
"അയില് ആരെങ്കിലും മരിക്കാൻ കിടക്കുന്നുണ്ടാവും, ഓറ ആശുപത്രീല് കൊണ്ടുപോവിന്നതാ"
"എന്നാ പിന്നെ അയിന വിട്ടൂടെ, എലാരും കൂടി എന്തിനാ ഇങ്ങനെ പിടിച്ചുവെച്ച പോലെ?"
വിനോദ് അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അൽപനേരം എന്തോ ആലോചിച്ചു. പിന്നെ ഹോർണിൽ കയ്യമർത്തി, ഇടതു വശത്തേക്ക് തിരിയുന്നതിനുള്ള സൂചന കൊടുത്തു. അയാളുടെ വണ്ടിക്കു പുറകിൽ ഓരോന്നായി ആംബുലൻസിനു വഴിയൊരുക്കികൊടുത്തു.
കരയിൽ നിന്ന് വെള്ളത്തിലേക്ക് പിടിച്ചിട്ട മീനിനെ പോലെ അത് പാഞ്ഞു പോയി; നിലവിളിച്ചുകൊണ്ട്
ജാൻവി കണ്ണെടുക്കാതെ അത് നോക്കി നിന്നു. അവൾ കണ്ണടച്ച് കൈകൂപ്പി:
"തമ്പാച്ചീ അയിലുളള ആള രച്ചിക്കണേ"
എന്നിട്ടും ബ്ലോക്കിൽ പെട്ട ബാക്കിയുള്ള വണ്ടികൾക്ക് കാര്യപ്പെട്ട ചലനമൊന്നും ഉണ്ടായില്ല.
വിനോദ് ജാൻവിയുടെ നെറ്റിയിലൂടെ തലോടി
ഒരൽപം കൂടി പക്വത വന്നാൽ അവൾ ചോദിക്കാനിടയുള്ള ചോദ്യം വിനോദിന്റെ ഉള്ളിൽ തെളിഞ്ഞുവന്നു
"ആ വണ്ടിയിൽ നമ്മക്ക് വേണ്ടപ്പെട്ടവരാരെങ്കിലും ഇണ്ടായിനെങ്കിലോ? വഴി കൊടുക്കാൻ എന്റെ ചോദ്യത്തിനായി അച്ഛൻ കാത്തിരിക്കുമായിരുന്നോ?"
ശരിയാണ്, അവനവന് മുറിവേൽക്കുമ്പോൾ മാത്രമാണ് വേദന, അന്യന് നോവുമ്പോൾ സഹതാപമാണ്, അല്ലെങ്കിൽ ഉള്ളിലൊരു ചിരി, അതുമല്ലെങ്കിൽ ഒരാശ്വാസം.
പാഠങ്ങൾ പഠിപ്പിച്ചു തരുന്നവർ ഗുരുസ്ഥാനീയരാണെങ്കിൽ, ജാൻവിയുടെ കാലുതൊട്ട് വണങ്ങാൻ വിനോദാഗ്രഹിച്ചു.

No comments:

Post a Comment