Saturday, December 2, 2017

മാർബിൾത്തറയിലെ മണവാട്ടി


അച്ഛന്റെ കയ്യിൽ തൂങ്ങിയാടുകയാണ് മോനൂട്ടൻ. മോനിൽ ജയദേവ് പി. വി. അതാണ് പ്ളേ സ്കൂൾ രെജിസ്റ്ററിലുള്ള പേര്. അച്ഛൻ; മേലേത്ത് വീട്ടിൽ ജയദേവൻ, അമ്മ ; പിലാത്തൂർ വലിയവീട്ടിൽ ഗായത്രി. മോനൂട്ടന്റെ മക്കളുടെ പേരിന്റെ അവസാനം അച്ഛന്റെ പേര് ചേർക്കുമ്പോൾ എങ്ങനെയാണാവോ ശുഷ്‌കിക്കാൻ പോണത്? ഇരുപത്തിയഞ്ചു വർഷത്തിനുശേഷം അറിയാം.
അമ്മ ഓരോ ഡിസൈനിലും മാറി മാറി നോക്കുന്നുണ്ട്, അച്ഛൻ അതിനോരോന്നിന്റേയും വിലയും ആരായുന്നുണ്ട്. വിലകുറഞ്ഞതിന്റെ നേർക്ക് അമ്മ വിരൽചൂണ്ടുമ്പോൾ കടക്കാരന്റെ ശബ്‍ദം അല്പം താഴുന്നതായും ഭാവം മാറുന്നതായും തോന്നി.
പുതിയ വീടിന്റെ പണി നടക്കുകയാണ്. ഒരു വിധം പൂർത്തിയായി വരുന്നു. ഇനി നിലത്ത് എന്തെങ്കിലും പാകണം. അങ്ങനെയെന്തങ്കിലും പോരാ, മാർബിളോ ടൈൽസോ തന്നെ വേണം. അത് സുഹറത്താത്തയുടെ വീട്ടിലേതിനേക്കാൾ മുന്തിയതായാൽ അത്രയും നന്ന്. അഭിപ്രായങ്ങൾ പലയിടത്തുനിന്നായി കേട്ടപ്പോൾ മോനൂട്ടന്റെ മനസ്സിൽ പതിഞ്ഞതാണ് 'സുഹറത്താത്തയുടെ വീട്'.
അവർക്കതിനുള്ള കഴിവുണ്ട്, എന്നുവച്ച്; 'ആന തൂറുന്നതുപോലെ മുയലിനെ കൊണ്ട് പറ്റുവോ?'
അവസാനം കറുത്ത മാർബിളിൽ അമ്മയുടെ കയ്യും അച്ഛന്റെ ബഡ്ജറ്റും ഉടക്കിയപ്പോൾ കടക്കാരൻ നിറഞ്ഞ ചിരിയോടെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു.
തനിക്ക് ഒരുപകാരവും ഇല്ലാത്തതിനാലാകണം, നമ്മുടെ നായകൻ മോനൂട്ടന്, ആ പർച്ചെസിൽ അത്ര താല്പര്യം ഉണ്ടായില്ല. ആ ചില്ലിട്ടമുറിക്കകത്തുബോറടിച്ചപ്പോൾ, അവൻ മെല്ലെ ചില്ലുഭിത്തിക്കടുത്തേക്ക് നീങ്ങി. കണ്ണും കയ്യും ചില്ലിനോട് ചേർത്ത്‌വെച്ച് നിരത്തിലേക്ക് നോക്കി.
വാഹനങ്ങൾ തലങ്ങും  വിലങ്ങും പായുകയാണ്. ഇവർക്കെന്താ ഇത്ര ധൃതി?
ഇവരും തന്നെപോലെ മാർബിൾ വാങ്ങാൻ വന്നു ബോറടിച്ചവരാണോ?
ഇവർക്കും അമ്മാമ്മയുടെ കൂടെയിരുന്ന് നാമം ജപിക്കാൻ തിടുക്കായോ?
അച്ഛൻ വന്ന് കൈപിടിച്ചു.
"വാ പോകാ"
അച്ഛന്റേം അമ്മേടേം കൈയിൽ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നെന്തുവാങ്ങാനാണിവർ വന്നത്?
വീട്ടിലെത്തുമ്പോഴേക്കും അമ്മാമ്മ അകമൊക്കെ അടിച്ചുവാരി വെള്ളം തളിക്കുന്നുണ്ടായിരുന്നു.
അമ്മാമ്മ: "ഇങ്ങള് വന്നുവാ? സാധനെപ്പാ എത്തുവാ?"
ഉത്തരം പറഞ്ഞത് അമ്മയായിരുന്നു;
"അത് പിന്നെ, അവര് നാളെ വൈന്നേരം കൊണ്ടെറക്കാന്ന് പറഞ്ഞിറ്റിണ്ട്"
അമ്മാമ്മ:"അപ്പൊ, നീ നാളെ നേരത്തെ വരെണ്ടിവെരും ല്ലേ ജയാ?"
അച്ഛൻ വേറെന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു, പേര് കേട്ടതുകൊണ്ടു മാത്രം ഒന്ന് മൂളി;
"ഉം......"
അമ്മാമ്മ:"മോനൂട്ടന് ചൂടുംബം കാച്ചിവെച്ചിറ്റിണ്ട്, വാ പോയി കുളിക്കാലാ"
ഇളം ചൂട് വെള്ളത്തിലുള്ള കുളി. അമ്മാമ്മ ആദ്യം തലയിൽ വെള്ളം ഒഴിക്കാറില്ല. ദേഹത്തൊക്കെ സോപ്പ് തേച്ചതിനുശേഷം മാത്രമേ തലയിൽ വെള്ളം ഒഴിക്കൂ.
അതെന്താ അങ്ങനെ? വീണ്ടും സംശയം.
വലുതാവട്ടെ, മോനൂട്ടൻ ഇതിന്റെ ഗുട്ടൻസ് കണ്ടുപിടിക്കും. സത്യം.
കിഴക്കേ പള്ളിയിൽ ബാംഗ് കൊടുക്കുന്നതിനു മുൻപ് അമ്മാമ്മ വിളക്ക് കത്തിച്ചു. തൂക്കുവിളക്കിൽ തിരിയിട്ട്, എണ്ണയൊഴിച്ച്, കത്തിച്ചുപിടിച്ച വിളക്കുമായി ഉമ്മറപ്പടിക്കരികിലായി വന്നു നിന്നു.
"രാമഃ......രാമഃ രാമഃ.......രാമഃ രാമഃ......രാമഃ രാമഃ.......രാമഃ."
പിന്നെയൊന്ന് കണ്ണടച്ച് എന്തൊക്കെയോ പിറുപിറുത്തു. പ്രാര്ഥിക്കുന്നതാണ്.
മോനൂട്ടൻ പ്രാർത്ഥിക്കുന്നത് ഉച്ചത്തിലാണ്;
"തമ്പാച്ചീ...... ദചിത്തണേ......"
അമ്മാമ്മ വിളക്ക് തൂക്കിയ ഉടനെ, മോനൂട്ടൻ അതിന്റെ ചുവട്ടിലിരുന്ന് നാമം ജപിക്കണം.
"ഹരിശ്രീ ഗണപതയെ നമ:
, ആ......, , ഈ........
, , , ഘ..........
..........., , …….
ഒന്ന്, രണ്ട്.............ഒൻപത്, പത്ത്."
പിന്നെ ഗുണകോഷ്ഠം ഒന്നുമുതൽ പത്തുവരെ.
അങ്ങനെയങ്ങനെ, പത്തോ പതിനഞ്ചോ നിമിഷം നീണ്ടുനിൽക്കുന്ന നാമജപം. പലതാളത്തിൽ, ഈണത്തിൽ.
മോനൂട്ടന്റെ ജപം കഴിഞ്ഞപാടെ, നമ്മുടെ നായിക പ്രവേശിക്കുകയായി.
വടക്കേ അകത്തുനിന്നും ചാടിച്ചാടിവരും; ആരും കാണാത്തപ്പോൾ മാത്രം കരയുന്ന നമ്മുടെ സ്വന്തം മണവാട്ടി.
തട്ടമിടാത്ത തവളയെ നോക്കി മോനൂട്ടൻ ഇരിക്കും. ചിലപ്പോൾ അതിന്റെ പിന്നാലെ പോകും. തൊടില്ല, പേടിയാണ്. പക്ഷെ, അത് ഒരു ചാട്ടം ചാടുമ്പോൾ മോനൂട്ടനും ചാടും.
രാത്രിയായാൽ പുറത്തേക്കു പോകുന്ന മണവാട്ടിയെ കാണാം. പക്ഷെ കയറിപ്പോകുന്നതെപ്പോഴാണെന്നു മോനൂട്ടനറിയില്ല.
മുട്ടിലിഴഞ്ഞപ്പോഴും, ചാണകക്കരിപുരണ്ട കൈകൊണ്ടു മണവാട്ടിയെ പിടിക്കാൻ പോയപ്പോഴും തോന്നിയ കൗതുകം
മണവാട്ടി എവിടെ പോകുന്നു?
എന്തിനു പോകുന്നു?
എങ്ങനെ കരയുന്നു?
എന്തിനു കരയുന്നു?
എന്തു തിന്നുന്നു?

*************************

കുഞ്ഞാവ കളിക്കുകയാണ്. മുട്ടിലിഴയാൻ തുടങ്ങിയിരിക്കുന്നു. വാവേടെ മുട്ടിലോ, ഉള്ളങ്കയ്യിലോ കരിപുരണ്ടിട്ടില്ല.
എങ്ങനെ കരിപുരളാൻ, കഴിഞ്ഞയാഴ്ച ടീവിയിൽ കണ്ട നീലക്കുപ്പി വാങ്ങാൻ അമ്മ അച്ഛനോട് ശാട്യം പിടിച്ചിരുന്നു. അത്‌കൊണ്ടുനിലം കഴുകിയാൽ കുഞ്ഞവാക്ക് ഉമ്പൊന്നും വരില്ലത്രേ.
മോനൂട്ടനും മുട്ടിലിഴഞ്ഞിരുന്നു. അമ്മാമ്മ ദിവസവും അടിച്ചുവാരുമായിരുന്നല്ലോ, കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് അകത്തൊക്കെ പാറ്റാറുമുണ്ടായിരുന്നു.
എന്നിട്ടാണിപ്പോൾ, ഈ പുതിയവീട്ടിൽ അമ്മ നീലക്കുപ്പിയിലെ വെള്ളം കൊണ്ട് നിലം കഴുകാൻ തുടങ്ങിയിരിക്കുന്നത്.
കുഞ്ഞാവ മുട്ടിൽ മുന്നോട്ട് നീങ്ങുകയാണ്, മോനൂട്ടൻ ചാവി കൊടുത്തു വിട്ട തവളയെ പിടിക്കാൻ.
'ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്.'
തവള അങ്ങനെ കരയുന്നുണ്ടായിരുന്നു. തിരിച്ചു വച്ച്, ചാവി കൊടുത്തപ്പോൾ അത് കരഞ്ഞുകൊണ്ട് തിരിച്ചുവന്നു.
പെട്ടെന്നെന്തോ ഓർത്തതുപോലെ മോനൂട്ടൻ കട്ടിലിന്റെ അടിയിൽ ചെന്ന്, മുട്ടിൽ കുനിഞ്ഞിരുന്ന്, തലതാഴ്ത്തി കണ്ണുകൊണ്ട് പരതി.
ഇല്ല, തന്നെ നോക്കി കണ്ണുചിമ്മാറുണ്ടായിരുന്ന മണവാട്ടി കട്ടിലിനടിയിൽ ഇല്ല, അവളുടെ കരച്ചിലും ഈ വീട്ടിൽ കേൾക്കാനില്ല.
ഇനി അമ്മാമ്മ വരാത്തതിനാലാണോ, മണവാട്ടിയും വരാഞ്ഞത്?
അച്ഛൻ പലതവണ വിളിച്ചതാണ്. പക്ഷെ, അമ്മാമ്മ വന്നില്ല. തണുപ്പുകാലത്തു് മാര്ബിളിലും ടൈൽസിലും ഒക്കെ കാലുകുത്തിയാൽ ഷോക്കടിച്ചപോലെ തോന്നും പോലും.
"അയിനെന്നപ്പാ, ചെരിപ്പിട്ട് നടന്നാപ്പോരേ?” മരുമകളുടെ പരിഹാരമാർഗം ആ പഴയ മനസ്സിന് സ്വീകാര്യമായില്ല.
"പിന്നെ അമ്മമ്മയെ ഈ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ എന്താ ഒരുവഴി?"
മോനൂട്ടൻ ചെറിയ തലയിൽ വലിയ ചിന്തകളുമായി ഇരിപ്പുതുടങ്ങി;
"ആ ഒരുവഴിയുണ്ട്, നമ്മുടെ വീടിന്റെ നിലത്തും ചാണകം മെഴുകാൻ അച്ഛനോട് പറയാം. അപ്പോപ്പിന്നെ അമ്മാമ്മക്ക് വരാൻ പറ്റുവല്ലോ, അപ്പൊ അമ്മാമ്മേന്റെ കൂടെ മണവാട്ടീം വെരും"
അച്ഛൻ പത്രം വായനയിൽ മുഴുകിയിരിക്കുകയാണ്. പറയണോ?
"കുരുത്തംകെട്ടത്, നീ പോയീട്ടാകുഞ്ഞീനെ കളിപ്പിച്ചാട്ടേ....."
ശരിയാ, പറയേണ്ട. ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. മോനൂട്ടൻ അവന്റെ ജോലിയിൽ വ്യാപൃതനായി.
പച്ചയും മഞ്ഞയും ചായം പൂശിയ ചൈനീസ് തവളക്ക് ചാവി കൊടുത്തിളക്കി.
'ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്.'
ആ ശബ്ദത്തിനിടയിൽ അവൻ മണവാട്ടിയായി;
"ത്പ്......ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്........ത്പ്....ത്പ്.....ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്"
ഓടുന്ന തവളെയെ പിടിക്കാൻ മുന്നോട്ടാഞ്ഞ കുഞ്ഞാവ ഒന്ന് നിന്നു.
മണവാട്ടിയുടെ കരച്ചിൽ കേട്ടയിടത്തേയ്ക്ക്നോക്കി ചന്തികുത്തിയിരുന്നു.
താനിതുവരെ കേൾക്കാത്ത ശബ്ദം കേട്ടതിനാലാവാം, മോനൂട്ടന്റെ മുഖത്തുനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
കുഞ്ഞാവ തന്റെ പ്രകടനം ആസ്വദിക്കുന്നുണെന്നു മനസ്സിലാക്കിയ മോനൂട്ടൻ ശബ്ദമുണ്ടാക്കി ചാടാൻ തുടങ്ങി:
"മാർബിൾത്തറയിലെ മണവാട്ടിയായി"

-:ശുഭം:-