Wednesday, January 31, 2018

പേറിയ വയറിൻറെ ആളൽ


സമയം ഏഴരയായിട്ടും പത്രം വന്നിട്ടില്ല. ടി.വി വെക്കാന്നുവെച്ചാൽ കറണ്ടൂല്ല. റേഡിയോന്റെ ബാറ്ററി തീർന്നിട്ട് രണ്ടാഴചയായി, മാറ്റിയിടാൻ പറഞ്ഞിട്ട്; ഏഹെ, അച്ഛനും മോനും ഒരനക്കൂല്ല. എനി മാലു ലീവിന് വരുമ്പം ഓളോട് ആ മൊബൈലിൽ റേഡിയോ വെക്കുന്നതെങ്ങനെയാണെന്നു ചോദിച്ചു പഠിക്കണം.
ഞായറാഴ്ച്ചകളിൽ രാവിലെ പത്തുമണിമുതൽ വൈകീട്ട് അഞ്ചുവരെ കറണ്ടില്ലാതിരിക്കുന്ന പതിവുണ്ട്. ഇതെന്താ ഇന്ന് രാവിലെ മുതലേ ഇല്ലല്ലോ?
 ഇന്ന് ചപ്പാത്തീം ബാജീം. ധനേഷിന് ഞായറാഴ്ച ചപ്പാത്തീം ബാജിയുമാണ് ഇഷ്ടം. ഇന്ന് ജോലിയില്ലാത്തതുകൊണ്ട് സമയമെടുത്ത് ചപ്പാത്തി പരത്തി, ചുട്ട് കഴിക്കാം. എന്നെ ഷാഹായിക്കാൻ ചിലപ്പോൾ അവനും ഇരിക്കും. മാലു അടുക്കളയിലേക്കു വരുന്നത് അവളുടെ എച്ചിൽപ്പാത്രം തിരികെ കൊണ്ടുവെക്കാൻ മാത്രമാണ്. അല്ലെങ്കിലും പുന്നാരപ്പെങ്ങൾ കരിയും പുകയും കൊള്ളുന്നത് ആങ്ങളക്കിഷ്ടമല്ല. അതുകൊണ്ടുകൂടിയാണ് മനസ്സില്ലാമനസ്സോടെ അവൻ കല്യാണത്തിന് സമ്മതിച്ചതും.
         "നീ ഒരുത്തീന കൂട്ടിക്കൊണ്ടുവാ. മാലുവിനും ആലോചനകളൊക്കെ വരാൻ           തൊടങ്ങിയില്ലേ? അമ്മക്കൊരു കൂട്ട് വേണ്ടേ ധനേഷേ?"
ബാലൻമാഷ് കോലായിൽ കസേരയിലിരുന്ന് പറഞ്ഞപ്പോൾ, മുറ്റത്തെ സൈക്കിളിൽ ചാരിനിന്ന് അവൻ സമ്മതം മൂളി. ഞാനും പിള്ളേർടച്ഛനും മാസങ്ങളായി ശ്രമിച്ചിട്ട് നടക്കാത്തതാണ്, മാഷ് അരനിമിഷം കൊണ്ട് സാധിച്ചെടുത്തത്.
ബാലൻമാഷ് പറഞ്ഞാൽ നാട്ടിലെ പുൽക്കൊടി പോലും തലയാട്ടും; എല്ലാം സമ്മതിച്ചുകൊണ്ട്.
പിള്ളേർടച്ഛൻ രാവിലെ ആറുമണിക്ക് പോയതാണ്.
എങ്ങോട്ടാണെന്നോ? എപ്പോ വരുമെന്നോ? ഒന്നും പറഞ്ഞില്ല.
കേളോത്തെ സോമൻറെ ബൈക്കില് വന്നു വിളിച്ചു:
"ശിവേട്ടാ....,ശിവേട്ടാ..."
"ആരാന്ന്, സോമനാ? എന്നാടാ?"
സോമനും പിള്ളേർടച്ഛനും വളപ്പിൽ അൽപ്പം മാറി നിന്ന് സംസാരിച്ചു. ആണുങ്ങളുടെ വർത്താനത്തിൽ തലയിടാതെ ഞാൻ അടുക്കളയിലേക്ക് പൊന്നു.
"ഏയ് ഒരു ഷർട്ടിങ്ങെടുത്താ"
പിന്നാമ്പുറം ആറിയിട്ടിരുന്ന നീലനിറത്തിലുള്ള ഫുൾക്കൈ ഷർട്ട് ഞാൻ കൊണ്ട് കൊടുത്തു. ഉടുത്തിരുന്ന കാവിമുണ്ടുപോലും മാറ്റിയുടുക്കാൻ നിൽക്കാതെ സോമന്റെ ബൈക്കിന്റെ പിറകിലിരുന്ന് പോയി. വരട്ടെ കാലിച്ചായ പോലും കുടിക്കാതെ ആരെ സേവിക്കാൻ പോയതാണെന്നു വന്നിട്ട് ചോദിക്കണം.
"റാഷിദേ, ഏ പെണ്ണേ. കറണ്ടിണ്ടാ ആടാ...?"
"ഇല്ലല്ല സരസുഏച്ചി. രാവിലെ പോയതാന്ന്"
"തസ്ലി എനീം എണീറ്റില്ലേ?"
ഞായറാഴ്ച രാവിലെ തസ്ലീമ ഇവിടെ ഹാജരുണ്ടാകും. അഷ്‌ഫാക്കിന്റെയും റാഷിദയുടെയും അഞ്ചു വയസ്സുകാരി മൊഞ്ചത്തി.
"ഓള് ഉപ്പാന്റപ്പരം തുക്കാൻ പോയി"
"നീ നാരായണേച്ചീന്റടുത്തു നോക്കീനാ കറണ്ടിണ്ടാന്നു? ചെലപ്പം നമ്മളെ ലൈൻ മാത്രം പോയതാങ്കിലോ?"
"ആടീം ഇണ്ടാവൂല്ല ഇണ്ടെങ്കിലിപ്പം സുമേഷ് പാട്ട് വെച്ചിട്ടുണ്ടാവൂല്ലേ?"
സുമേഷ് വീട്ടിലുണ്ടോ എന്നറിയുന്നത് പാട്ട് കേൾക്കുന്നുണ്ടോ എന്ന് നോക്കിയാണ്. ഞായറാഴ്ച ഉച്ചവരെ അവൻ പുറത്തിറങ്ങാറില്ല.
അപ്പോൾ ശരിയാണ് ഒരു ലൈനിലും കറണ്ടില്ല.
നീട്ടമ്മിയിലരച്ച തേങ്ങയും ഇട്ട് കറിവെച്ചു. ഒരു പന്ത്രണ്ട് ചപ്പാത്തി ചുട്ട് കാസറോളിൽ വെച്ചു.
നേരം പത്തരയായി, ഉച്ചക്കഞ്ഞിക്കരിയിടണം. കറിവെക്കാൻ? മീൻ വാങ്ങാൻ പറയണം. അച്ഛനോ, മോനോ  ആരെങ്കിലും വാങ്ങിക്കൊണ്ടുവരട്ടെ. കൊണ്ടുവന്നാൽ വെച്ചുകൊടുക്കും. ഇല്ലെങ്കിൽ താളുന്തണ്ട് മോരൊഴിച്ചുവെച്ചുകൊടുക്കും. കഴിക്കട്ടെ രണ്ടാളും.
കാളിങ് ബെൽ മുഴങ്ങി. അരികഴുകുന്നത് പകുതിക്കു വെച്ചുനിർത്തി മുന്നാമ്പുറത്തേക്കു ചെന്നു.
വാർഡ് മെമ്പർ രാജശ്രീ, പിന്നെ കുടുംബശ്രീയിലെ ഓമനയും സൈനബയും ഷോജയും.
 "എല്ലാരുണ്ടല്ല. പിരിവിനെറങ്യതാ? ഇന്ന് നിന്റേടക്കയല്ലേ ഷോജേ കുടുംബശ്രീ? ബുക്കില് വെക്കാനുള്ള പൈസപോലും ഈട വെക്കണ്ടാന്നു രണ്ടാളും പോയിന്. മറ്റ് ധനേഷെങ്കിലും ഒരു പത്തുറുപ്പ്യ മേശവിരീന്റടിക്കു  വെക്കും. അതും കാണുന്നില്ല"
"ഏയ്, പിരിവിനൊന്ന്വല്ലപ്പാ". രാജശ്രീ പറഞ്ഞു.
"ഇങ്ങള് ചയെല്ലും കുടിച്ചാ?" ചെരുപ്പഴിച്ച് മുറ്റത്തിട്ട് ചവിട്ടുപടി കയറിക്കൊണ്ട് രാജശ്രീ ചോദിച്ചു.
"മോനിന്നാലേ പോയതാണ്. ഇന്ന് ഈ നേരായിട്ടും കുടിയടങ്ങീട്ല. അച്ഛനും രാവിലെതന്നെ കുടിവെള്ളം പോലും കുടിക്കാണ്ട് കേളോത്തെ സോമന്റെ കൂടെ പോയി. അവര് വന്നിറ്റ് ചായ കുടിക്ക. കഞ്ഞിക്ക് അരി കഴുകുവോന്ന്. അന്നേരം നിങ്ങള് വന്നേ"
അവർ നാലുപേരും ഇറയത്തു കയറി വന്നു.
ഒരു വണ്ടി വന്ന് ഹോണടിച്ചപ്പോൾ ഞങ്ങളഞ്ചുപേരും ആ ദിശയിലേക്ക് കണ്ണെറിഞ്ഞു.
എന്റെ രണ്ടാമത്തെ ആങ്ങള അശോകന്റെ കാറാണ്.
അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്ത് വീതംവെപ്പ് ചർച്ചയ്ക്കിടെ മൂത്ത ആങ്ങള ഗണേശന്റെ മൊത്തിക്കടിച്ച്, എന്നെ ചീത്തയും വിളിച്ചിറങ്ങിയതാണ് തറവാട്ടീന്ന്. അതിനുശേഷം അവനെ കാണുന്നതിന്നാണ്.
കാർ ഒരു ഓരത്തുനിർത്തി അശോകനിറങ്ങി. പിന്നിലിരുന്ന ആരോടോ അവൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. അശോകന്റെ ഭാര്യ രമണി ആദ്യം ഇറങ്ങി. ചുളിവ് മാറാത്ത കാപ്പിനിറത്തിലുള്ള കോട്ടൺ സാരി. സാരിത്തലയെടുത്തു മറുചുമലിലൂടെ ഇട്ടിരുന്നു. രമണിയുടെ കൈകൾ കാറിലിരുന്ന മറ്റൊരു വളയിട്ട കൈക്ക് താങ്ങു കൊടുത്തു; മാലു.
ഇവളെന്താ ഈ കോലത്തിൽ? കണ്ണെഴുതാതെ, പൊട്ടുതൊടാതെ. ചൂരിദാറിനോട് ചേർന്ന ക്യൂട്ടെക്‌സും കാതിലും വളയും മാലയും ഒന്നുമില്ലാതെ. മുടികെട്ടിയിട്ടില്ല.
ചൂരിദാറിൻറെ ഷാൾ മുന്നിൽ തട്ടം വരത്തക്കരീതിയിൽ ഇട്ടിട്ടുണ്ട്.ഈകോലത്തിൽ ഇവളുടെ ആങ്ങളയെങ്ങാൻ കാണണം. അപ്പൊ തുടങ്ങും ബന്ദ്രകോലപ്പൻ തുള്ളാൻ.
കാറിൽ നിന്നിറങ്ങിയപാടെ മാലു രമണിയുടെ ദേഹത്ത് ചാഞ്ഞു. വലത്തേക്കൈകൊണ്ടു ഷാളിന്റെ തുമ്പെടുത്ത് വായപൊത്തി മാലു കരയുന്നുണ്ട്.
"എൻറെ മോക്കെന്നാ മുത്തപ്പാ പറ്റ്യേ?"
ഞാൻ സർവ്വശക്തിയുമെടുത്ത് അവളുടെ അടുത്തേക്കോടി.
ഷോജയും സൈനബയും എന്നെ തടയാൻ ശ്രമിച്ചു. പക്ഷെ ഞാൻ പിടികൊടുത്തില്ല. എൻറെ ശബ്ദം കേട്ടതും രമണിയുടെ പിടിവിട്ട് മാലു ഓടിവന്നു. എന്നെ കെട്ടിപിടിച്ച് നിലവിളിച്ചു.
"എന്നാ പറ്റ്യേ എൻറെ മോക്ക്?"
എൻറെ ചോദ്യം മുഴുമിപ്പിക്കുന്നതിനുമുന്പ്, അവളുടെ വാക്കുകൾ ഒരു പീശാകത്തിയായി എൻറെ നെഞ്ചിൽ തറച്ചു.
"എനക്കടികൂടാൻ വേണ്ടീറ്റ് ഏട്ടനെനി ഇണ്ടാവൂല്ലമ്മേ"
എൻറെ കൈകൾ മാലുവിൽ നിന്നയഞ്ഞു. കൈതളർന്ന്  താഴെ തുടയിലിടിച്ചു. കാലിനു തരിപ്പ് കയറുന്നതുപോലെ. രാവിലെ കുടിച്ച കട്ടൻചായ അടിവയറ്റിൽ നിന്ന് നെഞ്ചിലും അവിടെനിന്ന് തൊണ്ടയിലൂടെ വായിലേക്കും തികട്ടിവന്നു.
കണ്ണിലിരുട്ടു കയറുന്നു. ഏതോ കൈകളെന്നെ താങ്ങിനിർത്തിയിരിക്കുകയാണ്. എൻറെ പിടിവിട്ട മാലു കരഞ്ഞുകൊണ്ട് രമണിയുടെ നെഞ്ചിലേക്ക് ചാർന്നു.
"ന്റേട്ടൻ പോയില്ലേ കുഞ്ഞമ്മായി"
രമണിയും അശോകനും മാലുവിനെ താങ്ങിപ്പിടിച്ചു. രമണിയും നിയന്ത്രണംവിട്ട് കരയാൻ തുടങ്ങി.
രമണിയുടെയും മാലുവിൻറെയും ഉച്ചത്തിലുള്ള കരച്ചിൽ.
എന്റെ മോന്, ധനേഷിനെന്തുപറ്റി?” എനിക്ക് ചോദിക്കണം. അശോകനോട്, രമണിയോട്, എന്റെ മോളോട്.
പക്ഷെ ശബ്ദം വരുന്നില്ല. അവസാനമായി തൊണ്ടയിൽനിന്ന് വന്നത് കട്ടൻ ചായയുടെ ചുവ മാത്രം.
കണ്ണുകളടഞ്ഞു, കാതുകളടഞ്ഞു, കവിളുകൾ നനഞ്ഞു.


എത്ര നേരമായി ഈ കിടപ്പു തുടങ്ങിയിട്ട്? അറിയില്ല; കണ്ണ് തുറന്നു, കാതും.
തെക്കേ അകത്തുള്ള കട്ടിലിലാണ്. രണ്ടാമത്തെ ആങ്ങള ഗണേശന്റെ ഓള് ശോഭ, എൻറെ തലയെടുത്ത് അവളുടെ മടിയിൽ വച്ചിട്ടുണ്ട്. എൻറെ നെഞ്ചിനു കുറുകെ ഒരു വെള്ളത്തോർത്തിട്ടിട്ടുണ്ട്. വളയിട്ട ഒരു കൈ എൻറെ വയറിൽ മുറുകെ പിടിച്ചിട്ടുണ്ട്.
അകം നിറയെ അയല്പക്കക്കാർ പെണ്ണുങ്ങൾ. സുശീല, കൈക്കോളൻ കണ്ണേട്ടന്റെ രണ്ടാമത്തോള് ചോയിയേച്ചി, വണ്ണാൻ പ്രേമന്റെ ഓള് സുജാത, നാരായണി, കുണ്ടറവളപ്പിലെ മഞ്ജുള. അങ്ങനെ ചിരപരിചിതമായ കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുകകയാണ്.
നിൽപ്പ് തുടങ്ങിയിട്ടെത്ര നേരമായി? അറിയില്ല.
ചിലരുടെ കൈകൾ കീഴ്താടിക്ക് താങ്ങായി. ചിലരത് വയറിനു കുറുകെ കെട്ടി.
കാതിലേക്ക് വന്നത് കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിൻറെ മുരൾച്ചയും ഏതോ ഒരു കുട്ടീടെ കരച്ചിലും. അത് പെട്ടെന്ന് നിന്നു.
നാട്ടുകാരൊക്കെ എൻറെ മുന്നിലുണ്ട്. അതിരാവിലെ വെറുംവയറോടെ  ഇറങ്ങിപ്പോയ മനുഷ്യന് ഇനീം എന്നെ കാണാൻ വരാൻ നേരായിട്ടില്ല.
കിടന്നകിടപ്പിൽ ഞാൻ വലത്തോട്ട് നോക്കി. കിടക്കയിൽ തലതാഴ്ത്തി മാലു കരയുന്നുണ്ട്. അവൾ കൈ എൻറെ വയറിൽത്തന്നെ വച്ചിരിക്കയാണ്. കരച്ചിലിനിടയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ല.
"ഉള്ളില് എനി ആരെങ്കിലും കാണാനിണ്ടാ?"
സോമൻറെ ശബ്ദമാണത്.
വിനൂ, പ്രജീഷേ, ഒന്നാത്തേക്ക് വന്നാ"
"രാജശ്രീ ഏച്ചീ, സരസുവെച്ചീനേം മാലൂനീം കൂട്ടിക്കോ"; സോമൻ വിളിച്ചു പറഞ്ഞു.
"ന്റെ സരസുവേച്ചീ" കട്ടിലിൻറെ കാൽഭാഗത്തിരുന്ന എൻറെ ഇളയ അനുജത്തി സ്മിത.
അപ്രതീക്ഷിതമായ ആ നിലവിളിയിൽ ഞാനൊന്നു ഞെട്ടി. മാളുവിന്റെ കരച്ചിലും ഉച്ഛസ്ഥായിയിലായി.
സോമനും വിനോദും അകത്തേക്ക് കയറിവന്നു. ശോഭ എന്നെ പതുക്കെ എഴുന്നേൽപ്പിച്ചു. പ്രജീഷും രാജശ്രീയും ചേർന്ന് മാലുവിനെ പിടിച്ചു. ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എൻറെ വീട്ടിൽ എന്ത് വിശേഷമാണുള്ളത്? ഒന്നും മനസ്സിലാകുന്നില്ല.
വാതിൽക്കൽ നിന്നവർ ഒതുങ്ങിനിന്നു. വിനോദിന്റെയും സോമന്റെയും കൈത്താങ്ങിൽ ഞാൻ നടുവകത്തേക്കു കടന്നു.
ചുവന്ന തുണിയിൽ പൊതിഞ്ഞ്, തല വെള്ളത്തുണികൊണ്ടു കെട്ടി, എൻറെ മോൻറെ ശരീരം ഒരു മുഴുവാഴയിലത്തുണ്ടിൽ കിടത്തിയിരിക്കുന്നു. വലതുകവിളിൽ താടിയെല്ലുവരെ ഒരു മുറിവ്. ചോരപ്പാടുണ്ട്.
"ൻറെ പൊന്നുമോനെ......"
എന്നെ താങ്ങിയിരുന്ന കൈകളിൽനിന്നും ഞാൻ ധനേഷിൻറെ ദേഹത്തേക്ക് ഊർന്നു വീണു.
"ഒന്നെണീറ്റ് വാ ധനേഷേ...മോനെ, ചപ്പാത്തീം ബാജീം കാസറോളിൽ ഇണ്ടെടാ. മാലൂ, മോളേ...നീ വിളിക്ക് ഏട്ടന. ഒനോടെണീക്കാൻ പറ"
ചുറ്റും കൂടിനിൽക്കുന്നവർക്കിടയിലൂടെ കണ്ണുകൾ എൻ്റെ പാതിയെ തിരഞ്ഞു.
"ഏ...വിളിക്കപ്പാ. ഓനെന്തിനാ ഇത്രനേരം ഒറങ്ങുന്നു? ആ കപ്പില് വെള്ളം കൊണ്ടന്നാ....ഏപ്പാ"
എൻ്റെ കാലുപിടിച്ചുകൊണ്ട് മാലുവും വീണു.
"ഏട്ടാ കണ്ണ് തോറക്കെട്ടാ.... രണ്ടടിതാ ഏട്ടാ. ഏട്ടാ.....അമ്മേ.........."


"അമ്മേ....അമ്മേ....."
", മോനെ": ആ വിളികേട്ടുകൊണ്ട് ഞാൻ ഞെട്ടിയുണർന്നു. കണ്ണ് നിറഞ്ഞിരുന്നു.ദേഹം മുഴുവൻ വിയർപ്പായിരുന്നു. വലതുഭാഗത്ത് ചുമരിനോട് ചേർന്ന് പിള്ളേർടച്ഛൻ സുഖനിദ്രയിലാണ്.
"ആ വെരേ" ഞാൻ ചാടിയെഴുന്നേറ്റു. തെക്കേ അകത്തെ വാതിൽ തുറന്ന് മുൻവശത്തെ വാതിലിന്റെ സാക്ഷ നീക്കി പുറത്തേക്കു നോക്കി. കലങ്ങിയ കണ്ണിൽ അവൻ്റെ മുഖം വ്യക്തമായില്ല. ഞാൻ കണ്ണ് തുടച്ചു.
"ഇതെന്നാ കണ്ണെല്ലാം കലങ്ങീന്, ഒറങ്ങീട്ടില്ലേ?"
"ഉം, ഒറങ്ങീന്. നീ എന്ന ഇത്ര നേരം വൈതേ?"
"പ്രഥമന് തേങ്ങ പീയാനിണ്ടായിന്. അമ്മ തിന്നുവാ?"
പകുതി ഉറക്കത്തിലും അല്പം മുൻപ് കഴിഞ്ഞു പോയ ദു:സ്വപനത്തിൻറെ ഞെട്ടലിലും അവൻ്റെ ചോദ്യം ഞാൻ ശ്രദ്ധിച്ചില്ല. അവൻ നടുവകത്തെ ലൈറ്റിട്ടു. ഞാൻ സമയം നോക്കി; രണ്ടര. സമാധാനമായി, നേരം പുലരാറായില്ല. എന്നിരുന്നാലും വിളിച്ചു;
"മുത്തപ്പാ വിളിച്ച് കാണുവേ"
"നീ എന്തെങ്കിലും തിന്നിനാ? കുളിച്ചിട്ട് വാ. ഞാൻ വിളമ്പിത്തെരാ"
"ഞാൻ വിളമ്പി തിന്നോളാ, അമ്മ കിടന്നോ"
"വേണ്ട, വേംവാ"
ഞാൻ ചോറും കറിയും വിളമ്പി. അവൻ കുളിച്ചിട്ട് വന്ന് പലമേൽ ഇരുന്നു. കഴിക്കാൻ തുടങ്ങി. ഞാനും ഒരു പലയെടുത്ത് അവൻ്റെ ഇടതുഭാഗത്തിരുന്നു. അവൻ്റെ ഇടതുകൈ പിടിച്ചു. പതിവില്ലാത്ത എൻ്റെ പെരുമാറ്റം:
"ന്നാ പറ്റീന്? അമ്മ പേടിച്ചിനെന്വ ?"
"മക്കള് വരാൻ വയ്താല് ഏതൊരമ്മയും പേടിക്കും. ഇനിക്കിപ്പതൊന്നും മനസ്സിലാവൂല്ല. കൊറച്ചൂടെ കൈയ്യട്ടെ"
അവൻ കഴിച്ചു കിടന്നു. ഞാനും. പക്ഷെ, കണ്ണടക്കാൻ കഴിയുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു; മൂന്നു മണിക്കൂർ.
കോഴികൂവിയതും പിള്ളേർടച്ഛനെ വിളിച്ചുണർത്തി.
"നോക്കിയാ, എത്രയും വേഗം മുന്നിലും ബേക്കിലും ഗ്രിൽസ് ആക്കണം. വാതിലിനെല്ലാം ഇരമ്പിൻറെ പട്ട പിടിപ്പിക്കണം"
എൻ്റെ വ്യഗ്രത കണ്ട് അദ്ദേഹം മിഴിച്ചു നോക്കി, പിന്നെ തലയാട്ടി.
മുണ്ടും കുപ്പായവുമിട്ട് കല്യാണത്തിന് പോകാനൊരുങ്ങിയ ധനേഷിനോട്  പറഞ്ഞു:
"ആറ് മണിയാവുമ്പം കുടിയടങ്ങിക്കോണം. നേരം വൈകുന്നുണ്ടേൽ വിളിച്ച് പറയണം. മാലൂനെ കൂട്ടാൻ പോണ്ടതിന്നാണ്, മറക്കണ്ട"



ഇന്നും രാത്രിയിൽ ഞാൻ അവൻ്റെ വാതിലിനടുത്തുചെന്ന് നിൽക്കും.
ടി വി തുറക്കാനും രാവിലെ പത്രം എടുത്തുവായിക്കാനും ഒരുഭയം. എനിക്ക് വേണ്ടപ്പെട്ടവരെന്നല്ല, ഒരമ്മയുടെ മകനും വാളിന്റെ മൂർച്ചയ്ക്കിരയായ വാർത്ത കാണാനുള്ള ത്രാണിയെനിക്കില്ല.
കൊത്താൻ കൽപ്പന കൊടുത്തവനോ, കൊത്തുന്നവനോ അറിയുന്നില്ല. മരിച്ചുവീഴുന്നവൻറെ വേദന, അവൻ്റെ വേണ്ടപ്പെട്ടവരുടെ വേദന. പത്തുമാസം നൊന്തുപെറ്റ എന്നെപ്പോലുള്ള വയറിന്റെ വേദന.