Thursday, March 16, 2017

മരണാനന്തരം....?

നിലവിളിക്കയാണെന്റെയമ്മ
മരവിച്ചിരിക്കയാണെന്റെ പാതി
അണപൊട്ടിയൊഴുകാനെന്നപോലെ 
ഉമ്മറത്തിണ്ണയിലച്ഛൻ

ഏങ്ങിക്കരയുമെൻപെങ്ങൾതൻ-
മടിയിലായ്‌തലചായ്ച്ചിരുകൺമണികൾ
ദുഖാഗ്നിപർവ്വതനിരകളും പേറി 
ചിതയൊരുക്കുന്നു മിത്രങ്ങൾ

-ഒരു വർഷത്തിന് ശേഷം-

ബലിദാനദിനയാത്രയാണിന്നുനാട്ടിൽ
കാൽപ്പന്തുമാമാങ്കമാണെന്റെപേരിൽ
കത്തുന്നതൂക്കുവിളക്കിന്റെ താഴെ
നാമജപം നടത്തുന്നെന്റെ മക്കൾ

ആ കുഞ്ഞുഹൃദയങ്ങൾക്കച്ഛനുമമ്മയും
സിന്ദൂരമണിയാത്തൊരെൻസഖിയല്ലയോ
കൊടിപിടിച്ചെന്നൊരാകുറ്റവുംചെയ്തുഞാ-
നെൻകൈപിടിച്ചെന്നകുറ്റമവൾചെയ്തു

നാടിനെസേവിച്ചു മതിവന്നതില്ലെയെൻ
വീടിനെസ്‌നേഹിച്ചു കൊതിയണഞ്ഞില്ല
മോഹഭംഗക്കഠാരപ്പിടികളാൽ
മോഹമലരരിഞ്ഞെടുത്തില്ലേ

കാലന്റെയുദ്യമം കാലക്രമേണയാ-
യിരുകാലിക്കൂട്ടങ്ങളേറ്റെടുത്തീടവേ
പത്തുമാസംനൊന്തുപെറ്റവയറിന്നു
പകരംകൊടുക്കുവാനെന്തുണ്ടു കാലമേ?



Wednesday, March 8, 2017

'അതി'ആഗ്രഹം

പൊൻതാലിചരടൊന്നു കയ്യിൽ
നീട്ടിയകണ്ഠമെൻ മുന്നിൽ
മുപ്പത്തുമുക്കോടിദൈവമെൻ കണ്ണിൽ; പത്ത-
മ്പത്തിയഞ്ചോളംപ്രാർത്ഥന നെഞ്ചിൽ

കാലവും കോലവും മാറീടുമെങ്കിലും; കോലം-
കെട്ടാത്തപെണ്ണിവളാകേണമേ....
കണ്മണിയായിവൾകണ്ടില്ലേലും അമ്മ-
കൺകലങ്ങാതിവൾ നോക്കിടേണെ....

നിലവിളക്കേന്തിയാപടിവാതിലേറുമ്പോൾ
ഗൃഹവിളക്കിൻപ്രഭയേറിടേണെ....
അണുകുടുംബത്തിൻനൈശ്വര്യമാവാതെ
കൂട്ടായ്‌കുടുംബത്തിൽ ചേർന്നിടേണേ....