Friday, November 11, 2016

അപകടസൂചന

കുരുടനാനവനേതും കാണില്ല; മറ്റവൻ
ബധിരനാണവനേതും കേൾക്കില്ല
കുരുതിക്കളങ്ങളോ കാണേണ്ട; ദീന-
രോദനബഹളങ്ങൾ കേൾക്കേണ്ട

ആശമൂത്താര്ത്തിപ്പിടിച്ചവർ;തൻ-
കീശവീർത്തിരിക്കാനായ് കൊതിക്കവേ
കൺതുറന്നൊന്നുമേ കാണില്ല
കാതുകൂർപ്പിച്ചു നിന്നവർ കേൾക്കില്ല

താന്താൻ നിരന്തരം ചെയ്തിടുംകർമ്മ-
ദോഷങ്ങൾവന്നു ഭവിക്കവേ
കല്ലിനെപാലൂട്ടിപ്രാർത്ഥിപ്പാൻ
കാശുവീശിയെറിയുന്നു മാനവർ

ആർത്തുപിടിച്ചു നടക്കിലോ
ആർക്കാനുദ്രോഹം കൊടുക്കിലോ
ആറുപത്താണ്ടുവളർന്നവർ
ആറടിമണ്ണിലൊതുങ്ങിടും

Monday, October 31, 2016

സമർപ്പണം

ശാസിക്കാം നിനക്കെന്നെ; ഞാൻ
സ്നേഹിക്കുമതിനേക്കാൾ
സ്നേഹിക്കാം ഞാൻ നിന്നെ;
നിൻമനസൗന്ദര്യത്തെ

വർണിക്കാൻ മാൻപേട-
കണ്ണുനിനക്കന്യമല്ലോ
നിത്യമായ വർണ്ണനയിൽ
ഞങ്ങളുടെ സൗന്ദര്യമല്ലോ

കർണ്ണപടവും കണ്ണുമറിയും
വശ്യഭാവം  ശാശ്വതമോ?
വർണ്ണനാതീതമാമാ-
വശ്യതനിന്മനസിനല്ലോ

നൂറുജന്മം കാത്തിരിക്കാം ശിവ-
രാത്രിനോമ്പുനോറ്റിരിക്കാം
കിഴക്കുണരാൻ കാത്തിരിക്കാ-
മീത്താമരയ്ക്കു സൂര്യനാമോ?

Monday, October 24, 2016

ഒപ്പം

കിഴക്കുപകലോനുദിച്ചാ-
ലുണ്ടാകുമെന്നരികിലായ്‌ നീ.
മേനിതൻചെറുചലനംപോലു-
മനുകരിക്കുമണുവിടതെറ്റാതെ നീ.


ഉച്ചയ്ക്കുവാകത്തണലിലായന്നേരമൊരു- 
മോഹമിരുവർക്കുമാമധുരംനുണയുവാൻ.
ചുറ്റുംപറന്നിടും വർണ്ണശലഭങ്ങൾ
ചെമ്പനീർപ്പൂവിന്റെ ചുണ്ടുതേടീടവേ. 

അന്തിയിലാദിത്യൻ സിന്ദൂരമാകവേ-
മോഹമതുനിൻനിറുകിലായ്ച്ചാർത്തുവാൻ
കൂടണയാനായടിക്കും ചിറകുകൾ
കാട്ടുംവഴിയെത്തിരികേനടന്നിടാം.


ഇരുളിന്റെനാവുകളെന്നെ വിഴുങ്ങുമ്പോ-
ളൊരുക്കാംനിനക്കായിയെന്മനമണിമെത്ത.
ഉറങ്ങുകെൻചുടുനിശ്വാസരസത്തിൽ
ഉദയസൂര്യനോടൊത്തുണരുന്നതിന്നായ്.