നടക്കാത്ത
ഒരു ^ കൂടിക്കാഴ്ച
(………. ആർക്കും
കൊതിക്കാവുന്നത്)
================================
ഒരു വിധത്തിൽ ട്രെയിനിൽ നിന്നിറങ്ങി. ഇനി ബസ് നമ്പർ 386 അല്ലെങ്കിൽ 387. ഘാട്കോപ്പറിൽ നിന്ന് ഒരു വിധം ബസ്സിൽ കയറിപ്പറ്റി. R-സിറ്റി
മാൾ ബസ്റ്റോപ്പിൽ ഇറങ്ങണം. എം-ഇൻഡിക്കേറ്റർ പറഞ്ഞതനുസരിച്ച് കൃത്യം ആറാമത്തെ സ്റ്റോപ്പ്.
അഞ്ചുമണിക്ക് എത്താനാണ് പറഞ്ഞത്. ഇപ്പോൾ സമയം നാലുമണി.
ഇഴയുന്ന വാഹനങ്ങളെ താണ്ടി,
പറഞ്ഞസമയത്തിനും
അരമണിക്കൂർ മുൻപേ അവിടെയെത്താം. വൈകിയെത്തുന്നത് നല്ലതല്ല. കാത്തിരിക്കുന്നതിന്റെ സുഖം
ഒന്നു വേറെതന്നെ!
ഒരുകൂടിക്കാഴ്ചയ്ക്ക് ഇറങ്ങിയതാണ്. കുളിച്ച്, കയ്യിൽകിട്ടിയ ഒരു കുപ്പായവും
പാന്റും എടുത്തിട്ടു. പൗഡറും സ്പ്രേയും ഉപയോഗിക്കാറില്ല. വിയർപ്പു നാറ്റം മാറാൻ, ചെറുനാരങ്ങാനീര് തേച്ചു പിടിപ്പിച്ച്
പതിനഞ്ചോ ഇരുപതോ നിമിഷം കഴിഞ്ഞുകുളിച്ചൽ മതിയെന്ന് യുട്യൂബ് പറഞ്ഞു. പരീക്ഷിച്ച് തെളിഞ്ഞതുകൊണ്ട്
ആഴ്ചയിൽ രണ്ടുതവണയായി ഇന്നും തുടരുന്നു.
ഫോണെടുത്ത് മിഥുനേഷ് അയച്ചുതന്ന ഫോട്ടോ ഒന്നു നോക്കി.
എന്നെ നോക്കി ചിരിക്കുകയാണ്. മിഥുനേഷ് കസിനാണ്. എന്റെയല്ല. എന്റെ ഒരു കൂട്ടുകാരൻ. ചങ്കല്ലാത്ത
ബ്രോ!
അവനാണ് ഇതിനെക്കുറിച്ച് ആദ്യം എന്നോട് സംസാരിക്കുന്നത്.
പിന്നെ ഇരുവീട്ടുകാരുടെയും സന്ദേശവാഹകനായി അവൻ നിലകൊണ്ടു; ഒരു ഔദ്യോഗികഹംസം
ഇരുവർക്കും നമ്പർ അറിയില്ല. മുഖം അത്രയ്ക്കങ്ങ് മനസ്സിൽ
പതിപ്പിച്ചിരുന്നില്ല. കഴിഞ്ഞ കുറെ പെണ്ണുകാണലുകളിൽ നിന്നും പഠിച്ച പാഠം. എല്ലാം ഉറപ്പിച്ചതിനു
ശേഷം മാത്രം മതി, മുഖം
മനസ്സിൽ പതിപ്പിക്കേണ്ടു എന്ന തീരുമാനം ഞാൻ എടുത്തിരുന്നു.
ബസ്സിറങ്ങി. റോഡ് മുറിച്ചുകടന്നു. മാളിലേക്കുള്ള വാഹനങ്ങളുടെ
എണ്ണം കൂടിവരുന്നുണ്ട്. ഇത്രയും ആളുകൾക്കിടയിൽ ആ ഒരു മുഖം തിരയണം. വീണ്ടും പലതവണ ഫോട്ടോയിൽ
നോക്കി. അഞ്ചുമണിയാവാൻ പതിനഞ്ചുനിമിഷം കൂടിയുണ്ട്.
നമ്പർ തന്നാലെന്താ, ആകാശം ഇടിഞ്ഞു വീഴുമോ?
ഇത്രയും പുരോഗമിച്ച ഈ നഗരത്തിൽ ഇങ്ങനെയുമുണ്ടോ രക്ഷിതാക്കൾ? മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാൻ.
ആ ചെറിയ സമയംകൊണ്ട് എന്റെ ശരീരത്തിനകത്തും പുറത്തുമായി
ഒരുപാട് പ്രോഗ്രാമുകൾ എക്സിക്യൂട്ട് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിലായി എന്റെ കണ്ണുകൾ
ആ ചിത്രം ഒപ്പിയെടുത്തു; ചുവന്ന
ചൂരിദാർ. മഞ്ഞപ്പൂക്കളോടുകൂടിയ ഷാൾ. മുടി മടഞ്ഞുകെട്ടി അറ്റം ഇടതുചുമലിലൂടെ മുന്നിലേക്കിട്ടിരിക്കുന്നു.
കയ്യിൽ ഒരു ചെറിയ ബാഗ്.
നിൽപ്പുതുടങ്ങിയിട്ടു കുറച്ചു നേരമായെന്ന് തോന്നി. പ്രതീക്ഷിച്ചയാളെ
റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്ന ഞാൻ യാദൃശ്ച്‌കമായി ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടതാണ്
ആ രൂപം. എന്ത് ചെയ്യാം രണ്ടുപേരും കാണാൻ വൈകി.
ഈ മാതാപിതാക്കളുടെ ഒരു കാര്യം. ലോകത്തിലെ രണ്ടുവ്യക്തികളുടെ
അമൂല്യമായ എത്ര നിമിഷങ്ങളാണ് നിങ്ങൾ നമ്പർ കൈമാറാൻ വിസമ്മതിച്ചതുമൂലം നഷ്ടമായത്.
"ഹായ്"
ആദ്യത്തെ അഭിസംബോധന മറുവശത്തുനിന്നുമായിരുന്നു.
"നേരത്തെ
വന്നിനാ?"
ഞാൻ തനി നാടനായിത്തന്നെ തുടങ്ങി