ക്ലാസ്
എടുത്തുകൊണ്ടിരിക്കുമ്പോൾ വാതിലിനരികിൽ ആരെങ്കിലും വന്നാൽ,
ആദ്യം മാഷ് അല്ലെങ്കിൽ ടീച്ചർ നോക്കും. അത് കാണുമ്പോൾ ഓരോ
വാക്കുകളും വിഴുങ്ങാനെന്ന വ്യാജേന ഇരിക്കുന്ന ഞങ്ങളും തിരഞ്ഞു നോക്കും.
മറ്റെവിടെയും ആ ഒരൈക്യം കാണാനാവില്ല.
മിക്കപ്പോഴും: 'നാളെ ക്ലാസ്സില്ല' അല്ലെങ്കിൽ 'നാളെ പായസം ഉണ്ട്' എന്ന അറിയിപ്പ് കടലാസുമായി വരുന്ന അഞ്ചാം തരാം എ-യിലെ ഏട്ടൻ,
അല്ലെങ്കിൽ മറ്റൊരു ടീച്ചറോ മാഷോ.
ഇത് ഒട്ടും
പ്രതീക്ഷിക്കാതെ, വാതിലിനരികിൽ
എന്റെ അമ്മമ്മ.
പലതരം പൂക്കളുള്ള
ലുങ്കിയും,
ഒറ്റനിറത്തിലുള്ള ബ്ലൗസും, പുറത്തിറങ്ങുമ്പോൾ മാത്രമുപയോഗിക്കാറുള്ള വെളുത്ത
മേൽമുണ്ടും.
എന്റെ
അമ്മമ്മയാണെന്നു എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാലും അമ്മമ്മയെ അറിയുന്ന എന്റെ
ചങ്ങായിമാർ ഉറക്കെ വിളിച്ചു പറയും.
"എടാ
ഇന്റെ അമ്മമ്മ"
പ്രകാശൻ മാഷ്
അമ്മമ്മയുടെ അടുത്ത് ചെന്ന് എന്തോ സംസാരിച്ചു. തിരിച്ചു വന്നു എന്നോട് പറഞ്ഞു:
"അമ്മമ്മ
കൂട്ടാൻ വന്നിട്ടുണ്ട്, നീ പോയിക്കോ"
അന്ന് തിരിച്ചു
പോകുമ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം. ബാഗ് പിടിച്ചിരുന്നത് അമ്മമ്മയാണ്.
ബാഗ് എന്റെ ചുമലിൽ
കയറാത്ത, വിരലിലെണ്ണാവുന്ന ചില ദിവസങ്ങളിൽ ഒന്നായിരുന്നു
അന്ന്. ഷിജുവേട്ടനും ശരത്തേട്ടനും സ്കൂൾ മാറിപ്പോകുന്നതുവരെ രാവിലെയും
വൈകുന്നേരവും അവരുണ്ടാകുമായിരുന്നു കൂട്ടിനു. പിന്നെ തേജു (അനിയൻ
തേജസ്) ഒന്നാം ക്ലാസ്സിൽ വരുന്നത് വരേയ്ക്കും തനിച്ചായി
പോക്കും വരവും.
അമ്മമ്മയ്ക്കു
വഴികാട്ടിയായി നടന്ന്, ഞാൻ
വേഗം വീട്ടിലെത്തി. മുറ്റത്തു നിന്നിരുന്നവരെ മൈൻഡ് ചെയ്യാതെ ചെരുപ്പ് ഊരി വച്ച്
ഞാൻ അകത്തു കടന്നു.
വീടിന്റെ നടുവിലകത്തു
ഞാനും അമ്മമ്മയും കിടക്കുന്ന കട്ടിലിൽ അച്ചാച്ചൻ കിടന്നിട്ടുണ്ട്.
കണ്ണടച്ചിട്ടുണ്ട്. വായ തുറന്നിട്ടുണ്ട്. ശക്തിയായി ശ്വാസം വലിക്കുന്നുണ്ട്.
സ്ഥിരമായി ബാഗ്
അഴിച്ചു വെക്കുന്ന കട്ടിലിൽ അച്ചാച്ചൻ കിടക്കുന്നുണ്ട്. ബാഗ് അഴിച്ചു വടക്കേ
അകത്തെ കട്ടിലിൽ വച്ചു.
അച്ഛൻ മേശയുടെ
താഴത്തെ അറയിൽ നിന്ന് വലിയ രണ്ടു പുതപ്പു വലിച്ചെടുത്തു സഞ്ചിയിലിട്ടു.
"അച്ഛാ, അച്ഛൻ ഏട്യാ പോന്ന്?"
അച്ഛൻ:
"അച്ചാച്ഛനീം കൂട്ടീറ്റ് ആസ്പത്രീല്"
"അച്ഛാച്ഛനെന്നാന്ന്?"
അച്ഛൻ:
"അച്ചാച്ചൻ വീണിന്. മേശമ്മ്ന്ന്"
"എപ്പം?"
അച്ഛൻ :
"വൈന്നേരം"
"എങ്ങന?"
അച്ഛൻ:
"നീയൊന്നനങ്ങാണ്ട്ന്നാ"
പിന്നെയൊന്നും
ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.
സ്കൂളിൽ നിന്ന് വന്നത് നേരത്തെ ആണെങ്കിലും എന്റെ പതിവൊന്നും തെറ്റിയില്ല.
കൃത്യസമയത്തു തന്നെ ഞാനും ചങ്ങായിമാരും ക്രിക്കറ്റ് കളി തുടങ്ങി. നമ്മളെ സ്വന്തം 'ഗോയിന്നാരെ വേലീല്' (ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിലുള്ള ഇടം,
ചുറ്റും വേലി
കെട്ടിവച്ചിട്ടുണ്ട്).
കളികഴിഞ്ഞയുടനെ, ഒരു തെങ്ങിൽ ഉണ്ടായിരുന്ന കടന്നൽ കൂടിനു തൊണ്ടെടുത്തെറിഞ് വീട്ടിലേക്കോടിയെത്തുമ്പഴേക്കും
ആറരമണി കഴിഞ്ഞിരുന്നു.
ആപ്പൻ കോലായിൽ
കസേലയിട്ടു, തലയ്ക്കു
കൈയും കൊടുത്ത്, താഴോട്ട്
നോക്കിയിരിക്കുന്നുണ്ടായിരുന്നു. കോലായിലേക്കു കയറും മുൻപേ ഞാൻ ആപ്പനെ ഒന്ന്
നോക്കി. എന്നെ കണ്ടയുടനെ ആപ്പൻ പറഞ്ഞു:
"അച്ചാച്ചൻ
നമ്മളെയെല്ലും വിട്ടു പോയെടാ..."
ആ വാക്കിന്റെ
യഥാർത്ഥ അർഥം ഉൾക്കൊള്ളാനുള്ള പക്വത എനിക്ക് വന്നിട്ടില്ലാത്തതിനാലാകണം,
യാതൊരു ഭാവഭേദവും കൂടാതെ ഞാൻ അകത്തേക്ക് കയറിച്ചെന്നു.
ഞാൻ കുളിച്ചു,
പക്ഷേ തല തോർത്തിത്തരാൻ അമ്മമ്മ വന്നില്ല.
അയല്പക്കക്കാരും
ബന്ധുക്കളും വന്നുകൊണ്ടിരുന്നു. അതിനു മുൻപ് അത്രയും ആളുകൾ എന്റെ വീട്ടിൽ
ഒത്തുകൂടിയത് ആപ്പന്റെ കല്യാണത്തിനായിരുന്നു. അന്നെല്ലാവരും നല്ല
സന്തോഷത്തിലായിരുന്നു. പക്ഷെ, ഇന്നങ്ങനെയല്ല.
വടക്കേയകത്തു
അമ്മയും മറ്റു ചിലരും കിടന്നിട്ടുണ്ട്.
അമ്മമ്മ ......?
ആ,
തെക്കേയകത്തുണ്ടാകും.
വന്ന ഏച്ചിമാരും
അമ്മമാരും,
താടിക്കു കയ്യും കൊടുത്ത് പലതും പിറുപിറുക്കുന്നുണ്ട്.
അച്ചാച്ചൻ
വീട്ടിലുണ്ടാകാറുള്ള ദിവസങ്ങളിൽ, അച്ചാച്ചന്റെ മടിയിൽ പോയിരിക്കുന്ന സമയമായിരുന്നു അത്.
അച്ചാച്ചൻ കസേരയിൽ
ഇരിക്കുമ്പോൾ മടിയിൽ ചെന്നിരിക്കുക. കുറ്റിരോമങ്ങൾ നിറഞ്ഞ താടികൊണ്ടു എന്റെ കവിളിൽ
ഉരസും. ആദ്യത്തെ വേദന ഒഴിച്ചാൽ പിന്നെ അതൊരു സുഖമാണ്. ആരെങ്കിലും വർത്താനം
പറയാനുണ്ടെങ്കിൽ എന്നെ പിടിച്ചു മടിയിൽ തന്നെ ഇരുത്തും. വാർത്താനത്തിനിടയിൽ എന്റെ
കവിളിൽ ഒന്ന് രണ്ടു മുത്തങ്ങൾ. സാധുബീഡിയുടെ മണം നിറഞ്ഞ നിശ്വാസങ്ങളെ ഞാൻ
ആസ്വദിച്ചിട്ടുണ്ട്.
അച്ഛനും അമ്മയും
ഉണ്ടാക്കുന്നത് 'ദിനേശ്
ബീഡി'.
എന്നിട്ടു, അച്ചാച്ചൻ എന്തിനാ 'സാധു ബീഡി'
വലിക്കുന്നത്? 'ദിനേശ് ബീഡി'യാണെങ്കിൽ അച്ഛൻ കൊണ്ടുവന്നു കൊടുക്കില്ലേ?
ഇതൊന്നും ഞാൻ ആരോടും
ചോദിച്ചില്ല. തീരാത്ത സംശയങ്ങളുടെ കൂട്ടത്തിൽ ദാ, ഇതുകൂടി കിടന്നോട്ടെ.
ഞാനും അനിയനും മുട്ടായിക്ക്
വേണ്ടി അച്ഛനോടോ അമ്മയോടോ ചോദിച്ചിരുന്നില്ല. ഒരു കാര്യം എനിക്കുറപ്പുണ്ടായിരുന്നു,
ഞായറാഴ്ച എന്ന ഒരു ദിവസം ഉണ്ടെങ്കിൽ,
ഓരോ കോലുമുട്ടായി ഞാനും അനിയനും കഴിച്ചിരിക്കും. രാവിലെ ബാലേട്ടന്റെ
ചായപ്പീടികയിൽ പോയി തിരിച്ചുവരുന്ന അച്ചാച്ചന്റെ കയ്യിൽ മുട്ടായി ഉണ്ടായിരിക്കും,
തീർച്ച.
ചിത്രങ്ങൾ
വരച്ചിടാറുള്ള ഒരു പുസ്തകവും മുനവാച്ചിയ ഒരു പെൻസിലുമെടുത്ത് ഏച്ചിമാരേയും
അമ്മമാരെയും വകഞ്ഞുമാറ്റി, ഞാൻ അടുക്കളവാതിൽപടിയിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴത്തെ എന്റെ അവസ്ഥ (സ്റ്റാറ്റസ്) ലോകത്തെ
അറിയിക്കാൻ ഒരുപാധിയും കയ്യിലില്ലാത്തതുകൊണ്ടു ഞാൻ ചിത്രം വരയിൽ മുഴുകി.
“അമ്മയ്ക്ക്
പ്രാണവേദന മകൾക്കു വീണ വായന “; എന്ത് ചെയ്യണം,
ചെയ്യേണ്ട, എന്ന് പറഞ്ഞുതരാൻ അപ്പൊ അവിടെ ആരും ഉണ്ടായില്ല. ഇടയ്ക്കെപ്പോഴോ
തിരിഞ്ഞുനോക്കിയപ്പോൾ അകത്തുനിന്നു പതിയെ എല്ലാരും കൊലയിലേക്കു പോയി
തിരിച്ചുവരുന്നത് കണ്ടു.
സമയം ഏതാണ്ട്
ഒന്പതുമണി കഴിഞ്ഞപ്പോൾ ആരോ വന്ന് എന്നെ കൊലയിലേക്കു കൂട്ടികൊണ്ടുപോയി. മുറ്റം
നിറയെ ആൾക്കാരുണ്ട്, നീല താർപ്പായി വലിച്ചുകെട്ടിയിട്ടുണ്ട്, അച്ചാച്ചൻ തെക്കോട്ടു തലവെച്ചു കിടന്നിട്ടുണ്ട്. മൂക്കിലും
ചെവിയിലും പഞ്ഞി. കാലിന്റെ പെരുവിരൽ കൂട്ടിക്കെട്ടിയിട്ടുണ്ട്.
എന്നും മേശപ്പുറത്തു
കമ്പിളിയും പുതച്ചു കിടന്നുറങ്ങാറുള്ള അച്ചാച്ചൻ ചുവന്ന തുണിയും പുതച്ചു വാഴയിലയിൽ
കിടന്നുറങ്ങുന്നു.
മരിച്ചു...?
ഇനി.....? ശവം.
ഓര്മവെച്ച
നാളിനിടയിൽ കാണുന്ന രണ്ടാമത്തെ ശവം.
വായിക്കരിയിടാനും
കാലുതൊട്ടുവണങ്ങാനും ഓരോരുത്തരായി കടന്നുചെന്നു. ആരും അലമുറയിട്ടു
കരയുന്നുണ്ടായിരുന്നില്ല. തലയ്കരികിലിരുന്നു കരയാനുള്ള അവകാശം ഉന്നയിക്കാൻ
അച്ചാച്ചന് പെണ്മക്കളില്ലായിരുന്നു. എന്നിരുന്നാലും കണ്ണീരണിഞ്ഞ മുഖങ്ങൾ എനിക്ക്
ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒരാളുടേതൊഴിച്; ആപ്പന്റെ മകൾ അമ്മു. അവൾ മേമിയുടെ കയ്യിലിരുന്നു
കരയുന്നുണ്ടായിരുന്നു. ചെറിയ കുഞ്ഞല്ലേ, ഒരുപാട് ആൾക്കാരെ കണ്ടതിനാലാവാം. അല്ലാതെ അവൾക്കറിയുമോ?,
ആ കിടക്കുന്നതു അച്ഛാച്ഛനാണെന്നും,
അവൾ വലുതായാൽ ഞായറാഴ്ചകളിൽ കോലുമിട്ടായി അവൾക്കു കിട്ടില്ലാന്നും.
"ഈശ്വരാ....
അച്ചാച്ചനെ ആർക്കും ഇഷ്ടമല്ലായിരുന്നോ? പിന്നെന്തേ ആരും
കരയുന്നില്ല....? ഇല്ലെങ്കിൽ അവർക്കും എന്നെപ്പോലെ അത്യാവശ്യ
സമയത്തു കറയാനറിയില്ലേ? "
അങ്ങനെയാവില്ല, അവരെല്ലാം ഓരോ തുള്ളി കണ്ണീരെങ്കിലും
മനസ്സിൽ വീഴ്ത്തിയിട്ടുണ്ടാകും. കാരണം, രാമേട്ടനെ
എല്ലാവര്ക്കും അറിയാം. ആർക്കും ദ്രോഹം ചെയ്യാത്തിടത്തോളം കാലം, ആരും ആരെയും വെറുക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടായിരിക്കാം ഒരശരീരിപോലെ
ആൾക്കൂട്ടത്തിൽ നിന്ന് ഞാനതുകേട്ടത്:
"ന്റെ
ജാനുവേച്ചീ, വേറെന്താ വേണ്ടത്..? സ്വർഗ്ഗവാതിൽ
തൊറന്നുകിടക്കുന്ന സമയത്തല്ലേ പോയിന്"
അമ്മമ്മ കാലുതൊട്ട്
വണങ്ങി അകത്തേക്ക് പോയി.
ആ ഓടിട്ട വീട്ടിൽ
നിന്ന് അടിക്കടി ഉയരാറുള്ള ശബ്ദങ്ങൾ? ഇല്ല ഇനി ഈ വീട്ടിൽ അത്തരം കലമ്പുണ്ടാകില്ല. കാരണം,
രണ്ടുകയ്യും മുട്ടിയാൽ ശബ്ദമുണ്ടാകുന്നിടത്തെ, ഒരു കൈ എരിച്ചു കളഞ്ഞു; കിഴക്ക്, റെയിലിനടുത്തുള്ള സമുദായ ശ്മശാനത്തിൽ.
*******************************************************************
കർക്കിടകവാവിന്
നെയ്യമൃത് വെക്കാൻ ശിവന്റമ്പലത്തിൽ പോകുമ്പോൾ അമ്മ പറയുമായിരുന്നു:
"അച്ചാച്ചന്
വേണ്ടീട്ടു പ്രാർത്ഥിക്കണം കേട്ടാ".
അന്ന് ഞാൻ പ്രാർത്ഥിച്ചു:
"മുത്തപ്പാ....,
അച്ചാച്ചന്റെ ആത്മാവിന് നിത്യശാന്തി കിട്ടണേ...."
അർത്ഥമറിയാത്ത
വാക്കുകൾകൊണ്ടൊരു പ്രാർത്ഥന.
എന്നാൽ ഇന്ന്
അർത്ഥമറിയാവുന്ന പ്രായത്തിൽ, അമ്മ പറയാതെ ഞാൻ ദൈവത്തോട് ഒരു വരം ചോദിക്കുകയാണ്:
“ആ ഫെബ്രുവരി 19നുമുൻപ് വരെയുള്ള കാലത്തേക്ക് തിരിച്ചുപോകാൻ...”
“പുതിയകാവിലെ
തെയ്യത്തിനു അച്ചാച്ചൻ കാച്ചാറുണ്ടായ പാൽത്തരികുടിക്കാൻ....”
“ആ
മടിയിലിരിക്കാൻ......”
“കവിളത്തൊരു
മുത്തം വാങ്ങാൻ, കൊടുക്കാൻ......”